കണ്ണൂര്‍: ഗിന്നസ് റെക്കോർഡ് ജേതാവ് മകാരം മാത്യു (80) അന്തരിച്ചു. അർബുദ രോഗത്തെത്തുടർന്ന് കണ്ണൂർ ചുങ്കക്കുന്നിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്‍കാരം ഇന്ന് വൈകിട്ട് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും . 'മ'കാരത്തിൽ ആരംഭിക്കുന്ന അനേകം വാക്കുകൾ തുടർച്ചയായി ഉപയോഗിച്ചു നടത്തുന്ന പ്രഭാഷണങ്ങളിലൂടെയാണ് മകാരം മാത്യു ശ്രദ്ധേയനായത്. ചുങ്കക്കുന്ന് സ്വദേശിയായ കെ.വി. മത്തായി പിന്നീട് മകാരം മാത്യു എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.
1987 മാർച്ച് 31 ന് തിരുവനന്തപുരത്തുവെച്ച് പൊതുവേദിയിൽ ‘മ’യുടെ പ്രകടനം ആദ്യമായി നടത്തി. അമേരിക്ക, ജർമ്മനി, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് ‘മ’യുടെ പ്രകടനം കാണിച്ചു. ഏത് വിഷയം നൽകിയാലും അതിനെക്കുറിച്ച് ‘മ’കാരത്തിൽ തുടങ്ങുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയും. 500ൽ അധികം ഉദാഹരണങ്ങൾ നിരത്തിയിട്ട് തുടർച്ചയായി ഏഴ് മണിക്കൂർ പ്രസംഗിച്ച് ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം പിടിച്ചു. അതുപോലെ തുടർച്ചയായ ‘മ’ ഉപയോഗിച്ച് സംസാരിച്ചതിന്‍റെ ഫലമായി ചാൻസലർ വേൾഡ് ഗിന്നസ് ബുക്കിൽ പേര് ചേർക്കപ്പെട്ടു. ഭാര്യ: ഏലിയാമ്മ, മക്കൾ: മേഴ്സി, മനോജ്.