കണ്ണൂർ: ശക്തമായ ഇടിമിന്നലിൽ തളിപ്പറമ്പ് മേഖലയിൽ വ്യാപക നാശനഷ്ടം. ബക്കളം, ഏഴോം, പട്ടുവം തുടങ്ങിയ ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വീട്ടിലെ വയറിങ് അടക്കം കത്തി നശിക്കുകയും വീട്ടുകാർക്ക് മിന്നലേൽക്കുകയും ചെയ്തു. ബക്കളം കാനൂൽ ആനയോട്ട് കാവിന് സമീപത്തെ മന്ദിയോടത്ത് ബാബുവിന്‍റെ വീടിനാണ് മിന്നലേറ്റത്.
Also read: കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
മിന്നലേറ്റ് വീടിന്‍റെ വയറിങ് പൂർണമായും കത്തി നശിച്ചു. ചുമർ, ഇന്‍റർലോക്ക് പാകിയ മുറ്റം ഉൾപ്പെടെ വിണ്ട് കീറിയിട്ടുണ്ട്. 50,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീട്ടിലുണ്ടായിരുന്നവർക്ക് നേരിയ രീതിയിൽ മിന്നലേറ്റു. പട്ടുവം മുറിയാത്തോട്ടെ അരിയിൽ യുപി. സ്കൂളിന് സമീപത്തെ കെ.വി. ശ്രീനിവാസന്‍റെ വീടിനും മിന്നലേറ്റ് നാശനഷ്ടം ഉണ്ടായി. ഏഴോം എച്ചിൽ മൊട്ട ചെന്താര ക്ലബ്ബിന് സമീപത്തെ എ.കെ. മാധവിയുടെ വീടിന് സമീപത്തെ തെങ്ങിനാണ് ഇടിമിന്നലേറ്റ് തീ പിടിച്ചത്. വീടിന്‍റെ പാരപ്പറ്റ് തകരുകയും ചെയ്തു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.