കണ്ണൂർ: സ്വഭാവദൂഷ്യമെന്ന ആരോപണത്തെ തുടർന്ന് രണ്ട് വൈദികർക്കെതിരെ നടപടിയെടുത്ത് കത്തോലിക്ക സഭ. കുടിയാന്‍മല പൊട്ടന്‍പ്ലാവ് സെന്‍റ് ജോസഫ്‌സ് ദേവാലയ വികാരി ഫാ.മാത്യു മുല്ലപ്പള്ളി, കാസര്‍കോട് ജില്ലയിലെ രാജഗിരി സെന്‍റ് അഗസ്റ്റിന്‍സ് ദേവാലയ വികാരി ഫാ.ജോസഫ് പൂത്തോട്ടാല്‍ എന്നിവരെയാണ് പൗരോഹിത്യ ശുശ്രൂഷയില്‍ നിന്ന് തലശേരി അതിരൂപത വിലക്കിയത്. ഇവരെ ഇടവക വികാരി സ്ഥാനത്ത് നിന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാറ്റി. മാതൃകയാകേണ്ട വൈദികരിൽ നിന്ന് വിശ്വാസികൾക്ക് ഇത്തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടായതിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു എന്നും അതിരൂപത പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇടവ അംഗമായ സ്ത്രീയുമായുള്ള സംഭാഷണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് തലശേരി അതിരൂപത അംഗമായ ഫാ.മാത്യു മുല്ലപ്പള്ളിക്കെതിരേ അന്വേഷണം നടത്താന്‍ നേരത്തെ കമ്മിഷനെ നിയോഗിച്ചിരുന്നു. മറ്റൊരു സന്യാസ സഭാംഗമായതിനാല്‍ ഫാ.ജോസഫിനെതിരേ നടപടി സ്വീകരിക്കാന്‍ മേലാധികാരികളോട് ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നടപടികളെ സംബന്ധിച്ച് വിശ്വാസികൾക്കായി സഭ വിശദീകരണക്കുറിപ്പിറക്കി.
ആരോപണത്തെക്കുറിച്ച് അറിഞ്ഞ ഉടനെ നിയമാനുസൃതമായ അന്വേഷണം പ്രഖ്യാപിച്ചു. എന്നിട്ടും അതിരൂപതക്ക് എതിരെ കുപ്രചാരണം നടത്തുന്നത് നിക്ഷിപ്ത താൽപര്യക്കാർ ആണെന്നും വിശദീകരണക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ആവശ്യമായ കൂടുതൽ അന്വേഷണം നടത്തുമെന്നും തലശേരി അതിരൂപത അധികൃതർ വിശ്വാസികൾക്ക് ഉറപ്പ് നൽകി.