കണ്ണൂര്‍ : കരിമീന്‍ കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തായിനേരി കാപ്പാട്ട് പ്രദേശത്തെ അംബേദ്‌കര്‍ സ്വയം സഹായ സംഘം. അംഗങ്ങളായ എട്ട് യുവതികള്‍ ചേര്‍ന്നാണ് മീൻകൃഷി ആരംഭിച്ചത്. സംഘത്തിലെ എട്ടുപേരും ചില്ലറക്കാരല്ല, ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയുള്ളവരാണ്. സംഘത്തിലെ ഷിജിന വി കംപ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എംകോം ബിരുദധാരിയാണ് ബിൻഷ ബാബുരാജ്, വി ഷീബ, വി സുദീപ, കെ ലീന, ടി എസ് സുജാത, പി സുനിത, കെ ഗ്രീഷ്മ എന്നിവര്‍ ബിരുദധാരികളാണ്. തായിനേരി കാപ്പാട് കോളനിയിലുള്ളവരാണ് എല്ലാവരും. സര്‍ക്കാറിന്‍റെ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കുഫോസ് സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തില്‍ ഷിജിന കുറച്ചുകാലം ജോലി ചെയ്തിരുന്നു.
Also Read: പാകമാകുന്നതു വരെ നാല് നിറങ്ങൾ, രുചിയും വ്യത്യസ്‌തം.. സ്വർഗത്തിലെ കനി പുത്തനത്താണിയില്‍
ഇവിടെവച്ചാണ് മീന്‍ കൃഷി എന്ന ആശയം ഉരുത്തിരിയുന്നത്. ഇതോടെ കോളനിയില്‍ നിന്നും പുഴയിലേക്ക് 500 മീറ്റര്‍ വഴി വെട്ടി. സംഘത്തിന്‍റെ ഉദ്യമത്തിന് ഇതോടെ വീട്ടുകാരും അയല്‍വാസികളും സഹായവുമായി എത്തി. പുഴയിലെ അഞ്ച് സെന്‍റ് സ്ഥലത്ത് വലകെട്ടി കൂടൊരുക്കി. ശേഷം കൂട്ടിലേക്ക് മരംകൊണ്ട് പാലവും ഒരുക്കി. കൂട്ടിൽ 5000 കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മീന്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നും ഭക്ഷണവും നല്‍കുന്നുണ്ട്. സംരംഭം വിജയമാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു.