കണ്ണൂർ: സഹകരണ ബാങ്കുകൾക്ക് അക്ഷയ കേന്ദ്രം അനുവദിച്ചുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്ത്. അക്ഷയ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉത്തരവിന് വിരുദ്ധമായ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.
2002 മുതൽ സർക്കാർ ഉത്തരവിന്‍റെ ഭാഗമായി സംരംഭക തിരഞ്ഞെടുപ്പിനുള്ള പരീക്ഷയുടെയും ഇന്‍റർവ്യൂവിന്‍റെയും അടിസ്ഥാനത്തിൽ മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. 15,000ലധികം ജീവനക്കാരാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്. അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങൾ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി ഇവർ വലിയ പ്രതിസന്ധി നേരിടുകയാണ്.
ഈ ഒരു അവസ്ഥയിൽ സഹകരണ ബാങ്കുകൾക്ക് അക്ഷയ കേന്ദ്രം അനുവദിച്ചാൽ അഭ്യസ്‌ത വിദ്യരായ ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്‌ടമാവും. ഈ സാഹചര്യത്തിൽ നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തണമെന്നും അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് അക്ഷയ കണ്ണൂർ ജില്ല കൺവീനർ സന്തോഷ് ആവശ്യപ്പെട്ടു. നിലവിലുള്ള സർക്കാർ ഉത്തരവും സംരംഭക തിരഞ്ഞെടുപ്പും മറ്റു മാനദണ്ഡങ്ങളും മരവിപ്പിച്ച് കൊണ്ട് മലപ്പുറം ജില്ലയിലെ പൊന്നാനി സഹകരണ ബാങ്കിൽ അക്ഷയ കേന്ദ്രം അനുവദിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.