കണ്ണൂർ: കേരളത്തിലെ ജലഗതാഗത മേഖലയിൽ സോളാർ, ഇലക്ട്രിക്, എ.സി ബോട്ടുകൾക്ക് മുൻഗണന നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്തെ രണ്ടാമത്തെ വാട്ടർ ടാക്‌സി പറശിനിക്കടവിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനക്ഷമതയുടെ കാര്യത്തിലും മറ്റ് യാത്രാബോട്ടുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് വാട്ടര്‍ ടാക്‌സി. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റര്‍ വേഗതയുള്ള വാട്ടര്‍ ടാക്‌സിയാണ് പറശിനി പുഴയില്‍ സർവിസ് നടത്തുക. കൊച്ചിയിലെ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സാണ് സംസ്ഥാന ജലഗതാഗത വകുപ്പിനായി ബോട്ട് നിര്‍മിച്ചത്.
ഒരു മണിക്കൂറിന് 1500 രൂപയാണ് വാട്ടർ ടാക്‌സിയുടെ നിരക്ക്. പത്തുപേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 160 രൂപക്ക് സഞ്ചരിക്കാം. അരമണിക്കൂറിന് 750 രൂപക്കും സഞ്ചരിക്കാം. ഇതിനായി ധര്‍മശാലയിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെൻ്ററില്‍ ഓൺലൈൻ ബുക്കിങ് സൗകര്യവും ഒരുക്കും.