ഇടുക്കി : ഹൈറേഞ്ചിലെ പാതയോരങ്ങളിലും കൃഷിയിടങ്ങളിലും വളരുന്ന കോടികൾ വില വരുന്ന ചന്ദന മരങ്ങൾ സംരക്ഷിക്കാന്‍ കാര്യക്ഷമമായ നടപടികളില്ലെന്ന് പരാതി. ചന്ദന മരങ്ങൾ നട്ടുവളർത്തി വിൽപ്പന നടത്തുന്നതിന് സർക്കാർ സംവിധാനം ഒരുക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രശ്‌നപരിഹാരത്തിനായി നിയമ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ഹൈറേഞ്ചിന്‍റെ കാലാവസ്ഥയിൽ തനിയെ വളരുന്ന മരമാണ് ചന്ദനം. ഇവ സംരക്ഷിക്കാന്‍ ശക്തമായ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം ഇപ്പോള്‍ കൃഷിയിടങ്ങളിൽ മരത്തൈ കണ്ടാൽ ഉടമസ്ഥര്‍ പിഴുതുകളയുകയാണ് ചെയ്യുന്നത്.
ALSO READ: ETV BHARAT EXCLUSIVE: മുണ്ടകശ്ശേരി മലയിൽ അപ്രത്യക്ഷമായത് രണ്ടര ലക്ഷവും 15 ചന്ദന മരങ്ങളും
വളർന്ന് വലുതായാൽ സ്ഥലഉടമയ്ക്ക് വെട്ടി എടുക്കാനോ വീട്ടിൽ സൂക്ഷിക്കാനോ സംസ്‌കരിക്കാനോ കഴിയില്ല എന്നതാണ് കാരണം. മരം വളർന്ന് വലുതായാൽ മോഷ്ടാക്കൾ വെട്ടിക്കൊണ്ടുപോകുമെന്നതും പലര്‍ക്കും തലവേദനയാകുന്നുണ്ട്.
മറയൂർ കഴിഞ്ഞാൽ കല്ലാർ പട്ടം കോളനിയിലാണ് വ്യാപകമായി ചന്ദന മരങ്ങളുള്ളത്. കർഷകന് വേണ്ട നിർദേശങ്ങൾ നൽകി സർക്കാർ സഹായത്തോടെ ചന്ദനമരത്തോട്ടങ്ങള്‍ വളർത്തിയെടുക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമുള്ള നിയമനിർമാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.