ഇടുക്കി: ചിന്നക്കനാലിലെ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. വെള്ളൂക്കുന്നേല്‍ കുടുംബം കൈയേറി കൈവശം വച്ചിരുന്ന അമ്പതേക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ നേരിട്ടെത്തിയാണ് കൈയേറ്റം തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചത്.
കൈയേറ്റങ്ങള്‍ക്കൊണ്ട് വിവാദ ഭൂമിയായ ചിന്നക്കനാലില്‍ ലോക് ഡൗണിന്‍റെ മറവില്‍ കൈയേറ്റങ്ങള്‍ തകൃതിയായി നടക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. പിന്നാലെ ജില്ലാ കലക്‌ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഏക്കറ് കണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചത്.
കൈയേറ്റം തിരിച്ച് പിടിച്ചതിനൊപ്പം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിന്നക്കനാല്‍ സിമന്‍റ് പാലത്ത് സര്‍വെ നമ്പര്‍ 20/1ല്‍പെട്ട 21 ഏക്കര്‍ 30 സെന്‍റ്, ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന്‍റെ സമീപത്തുള്ള സര്‍വെ നമ്പര്‍ 517, 518, 520, 526, 577 എന്നിവയിൽ ഉള്‍പ്പെട്ട 18 ഏക്കര്‍ 30 സെന്‍റ്, സര്‍വെ നമ്പര്‍ 20/1ല്‍പെട്ട 1 ഏക്കര്‍ 74 എന്നിവയാണ് തിരിച്ച് പിടിച്ചത്. കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കി.