ഇടുക്കി : മൂന്നാറിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ സിവില്‍ പൊലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെൻഷനിലായിരുന്നു ശ്യാം.
ജില്ല പൊലീസ് മേധാവി ആർ കറുപ്പസ്വാമിയാണ് ശ്യാം കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. മൂന്നാർ നല്ലതണ്ണി സ്വദേശി ഷീബ എയ്ഞ്ചൽ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ ഡിസംബർ 31നാണ് മൂന്നാര്‍ സ്വദേശി ഷീബയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചു : മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാം കുമാറും ഷീബയും തമ്മിൽ ഇഷ്‌ടത്തിലായിരുന്നു. വിവാഹിതനായിരുന്ന ശ്യാംകുമാർ, തന്‍റെ ദാമ്പത്യജീവിതം തകർന്നിരിക്കുകയാണെന്നും ഷീബയെ വിവാഹം ചെയ്യാമെന്നും ഉറപ്പ് നൽകി. എന്നാൽ മൂന്നാറിൽ നിന്ന് ശാന്തൻപാറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റമായതോടെ ഷീബയ്ക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ നിന്ന് ശ്യാംകുമാർ പിന്മാറി.
Also read: മൂന്നാറിൽ യുവതിയുടെ ആത്മഹത്യ ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്മഹത്യ. ഷീബയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് സെൽ ഡിവൈഎസ്‌പി എ.ജി ലാൽ നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി വീണ്ടും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്യാമിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. യുവതിയുടെയും ശ്യാമിന്‍റേയും മൊബൈൽ ഫോണുകളിൽ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. മൂന്നാർ സർക്കാർ സ്‌കൂളിൽ വനിത കൗൺസിലറായിരുന്നു ഷീബ. ശ്യാം കുമാറിനെതിരെ കേസെടുക്കുമെന്നാണ് സൂചന.