ഇടുക്കി: മൂന്നാറിൽ പ്രതിക്ക് പൊലീസിന്‍റെ ക്രൂരമർദനം. സംഭവത്തിൽ മൂന്നാർ സ്‌റ്റേഷൻ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി. പ്രതി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൂന്നാർ സ്വദേശിയായ സതീശനാണ് പൊലീസിന്‍റെ മർദനമേറ്റത്. മർദ്ദനത്തിൽ പ്രതിയുടെ നട്ടെല്ലിന് പരിക്കേറ്റു. രണ്ടാഴ്‌ച മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയിലാണ് പൊലീസിന്‍റെ മർദന വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ മൂന്നാർ എസ്ഐ ശ്യംകുമാർ, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ തോമസ് എന്നിവരെ ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് അന്വേഷണ വിധേയമായി സ്ഥലം മാറ്റി. എന്നാൽ സിപിഎം പ്രവർത്തകനായ പ്രതി പൊലീസുകാർക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ആരോപണം ഉണ്ട്.