ഇടുക്കി: വാഗമണ്‍ നിശാപാർട്ടിയിലേക്ക് ലഹരിമരുന്നു എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തൽ. ലഹരിമരുന്നുകൾ എത്തിച്ചു നൽകിയ തൊടുപുഴ സ്വദേശി അജ്‌മൽ സക്കീറിനെ കേന്ദ്രീകരിച്ചാണ് എക്സൈസ് ഇന്‍റലിജൻസ് അന്വേഷണം. അജ്‌മലിന് മുന്‍പും ലഹരി മരുന്ന് കേസുമായി ബന്ധമുണ്ടെന്നാണ് എകസൈസ് കണ്ടെത്തൽ. ഇയാളുടെ അറസ്റ്റോടെ കൂട്ടാളികൾ പലരും ഒളിവിലാണ്. ഇവരുടെ സഹായത്തോടെയാണ് അജ്‌മൽ പാർട്ടിക്ക് വേണ്ടി ലഹരി മരുന്നുകൾ എത്തിച്ചത് എന്നാണ് എക്സൈസ് വിലയിരുത്തൽ.
മുൻപ് തൊടുപുഴയിൽ 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ അജ്‌മലിന്‍റെ പേര് ഉയർന്നു വന്നിരുന്നു. അന്ന് മുതൽ തന്നെ ഇയാൾ എക്സൈസ് നിരീക്ഷണത്തിലാണ്. എഡ്യൂക്കേഷൻ കൺസള്‍ട്ടൻസിയുടെ മറവിലും പ്രതി ലഹരിമരുന്ന് കച്ചവടം നടത്തിയതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. തിങ്കളാഴ്‌ച അജ്‌മൽ ഉൾപ്പടെ 9 പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇവരെ ചോദ്യം ചെയ്‌തതിനു ശേഷം അന്വേഷണം ഇതര സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.