ഇടുക്കി : മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ സ്വരം കടുപ്പിച്ച് മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആവുകയും അതിന് മുന്‍പ് ജില്ല പഞ്ചായത്ത് അംഗമാകുകയും ചെയ്‌ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്‌തതെന്ന് എംഎം മണി ആരോപിച്ചു. രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കുകയെന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. അങ്ങനെയാണ് എ രാജയെ സ്ഥാനാര്‍ഥിയാക്കിയത്.
എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കണം. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും എംഎം മണി പറഞ്ഞു. സിഐടിയു ദേവികുളം എസ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎം മണിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് എസ് രാജേന്ദ്രനെതിരെ സിപിഎം രംഗത്തെത്തിയത്. രാജന്ദ്രനെതിരെ നടപടികൾ സ്വീകരിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. എന്നാല്‍ പാർട്ടി വിട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എസ് രാജേന്ദ്രൻ.