ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ മഞ്ഞകുഴി പാലം പുതുക്കി പണിയണമെന്നാവശ്യവുമായി പ്രദേശവാസികള്‍. ഒരു മഴ പെയ്‌താല്‍ ഈ പാലം മുങ്ങി പ്രദേശമാകെ വെള്ളമാകുന്ന അവസ്ഥയിലാണ്. ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തില്‍ കൃഷി ആവശ്യത്തിനായാണ് മഞ്ഞകുഴി പാലവും തടയണയും നിര്‍മിച്ചത്. എന്നാല്‍ ഇത് കാലഹരണപെട്ടിട്ടും പുതുക്കി പണിയാത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്.
മഞ്ഞകുഴി മുതുവാകുടി മലനിരകളിൽ നിന്നും മഴക്കൊപ്പം ഒഴുകിയെത്തുന്ന മണ്ണും കല്ലും തടികഷണങ്ങളും മഞ്ഞകുഴി പാലത്തിൽ തട്ടി നിന്ന് വീടും കൃഷിയിടവും വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ പ്രളയകാലത്തെ കഷ്ട്ടപ്പാടിൽ നിന്നും ഇതുവരെ കരകയറാൻ ഇവര്‍ക്ക് സാധിച്ചിട്ടില്ല. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട തടയണയുടെ ഇടുങ്ങിയ തൂൺ കാലുകളിൽ മഴവെള്ള പാച്ചലിൽ കല്ലും മണ്ണും തടികഷ്ണങ്ങളും തങ്ങി നിൽക്കുന്നതാണ് മഞ്ഞകുഴി മേഖലയെ പ്രളയം ബാധിക്കുവാൻ കാരണമായത്. കഴിഞ്ഞ പ്രളയകാലത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്.അടുത്ത മഴക്കാലത്തിനു മുന്നോടിയായി പുതിയ പാലം നിർമിച്ചില്ലെങ്കിൽ ചെറിയ ഒരു മഴ പെയ്‌താൽ പോലും മഞ്ഞകുഴി വെള്ളത്തിനടിയിലാകുമെന്നും പ്രദേശവാസികള്‍ ആരോപിച്ചു.