ഇടുക്കി: കാർട്ടൂണുകളിലൂടെ കൊവിഡ് ബോധവൽക്കരണം നടത്തി ജനശ്രദ്ധ നേടുകയാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സജിദാസ് മോഹൻ. ലോക്ക് ഡൗൺ കാലത്ത് സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളും പാലിക്കേണ്ട നിയമങ്ങളും ആക്ഷേപഹാസ്യത്തിലൂടെയാണ് സജി ദാസ് ക്യാൻവാസിൽ ചിത്രീകരിക്കുന്നത്. കാർട്ടൂണുകൾക്ക് എന്നും സമൂഹത്തിൽ പ്രാധാന്യമുണ്ടെന്ന് കാട്ടിത്തരുകയാണ് ഈ കട്ടപ്പനക്കാരൻ.
സോഷ്യൽ മീഡിയിൽ വൈറലാകുന്ന പല കാർട്ടൂണുകൾക്കും പിന്നിൽ സജിദാസ് മോഹനാണ്. ഈസ്റ്റർ ദിനത്തിൽ ബീഫിനായി ക്യൂ നിൽക്കുന്ന മലയാളികളുടെ നെട്ടോട്ടം ആക്ഷേപഹാസ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദേശീയ അഗ്രികൾച്ചറൽ സ്റ്റാറ്റിക് സർവീസിന്‍റെ പുതിയ ലോഗോ രൂപകല്പന ചെയ്‌തതും സജി ദാസ് ആണ്.
2015 ലെ ദേശീയ റോഡ് സുരക്ഷാ വിഭാഗത്തിലെ മികച്ച ബോധവൽക്കരണ ചിത്രത്തിനുള്ള അവാർഡ് സജി ദാസിനായിരുന്നു.കൊവിഡ് കാലത്തെ വരകൾ ഉൾപ്പെടുത്തി "തിരിച്ചറിവുകൾ" എന്ന പേരിൽ ഒരു ചിത്രപ്രദർശനം നടത്തുവാൻ സജിദാസ് തയ്യാറെടുക്കുകയാണ്. എസ് ബി ഐ ലൈഫ് ഇൻഷുറൻസ് ജീവനക്കാരനാണ് സജിദാസ്.