ഇടുക്കി : ഇടുക്കി: കുമളി വലിയകണ്ടം ബിഎസ്എൻഎൽ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നതായി പരാതി. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ മേഖലയിൽ ഇറങ്ങിയ പുലി പുതുപ്പറമ്പിൽ ജോമോന്‍റെ നായയെയും നാല് പൂച്ചകളെയും കോഴിയെയും കൊണ്ടുപോയി.
പുലർച്ചെ നായകളുടെ ബഹളം കേട്ടുവെങ്കിലും ഭീതി കാരണം ആരും ഇറങ്ങി നോക്കിയില്ല. രാവിലെ നടത്തിയ അന്വേഷണത്തിലാണ് കൂട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങളെ കൊണ്ടുപോയതായി കണ്ടത്.
വനപാലകർ നടത്തിയ അന്വേഷണത്തിലാണ് മൃഗങ്ങളെ കൊണ്ടുപോയത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം കുമളി സ്പ്രിങ് വാലിയിലും സമാന സംഭവം നടന്നിരുന്നു.
അടിയന്തരമായി വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസ മേഖലയിൽ വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും മൃഗങ്ങളെ വേട്ടയാടുന്നതും പ്രദേശത്ത് സ്ഥിരം സംഭവമാണ്.