ഇടുക്കി: ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ. ആദിവാസി കുടികളിലെ കുട്ടികൾക്ക് ആശ്രയമായ ഏകാധ്യാപക വിദ്യാലയങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഈ വിദ്യാലയങ്ങളെ ആശ്രയിക്കുന്ന ജില്ലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയില്‍ ആകുന്നതോടൊപ്പം തന്നെ ജോലി നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് അധ്യാപകർ.
ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൽ ജില്ലയിൽ മുഖ്യ പങ്ക് വഹിക്കുന്നത് ഏകാധ്യാപക വിദ്യാലയങ്ങളാണ്. ജില്ലയിൽ ഇത്തരത്തിൽ 64 വിദ്യാലയങ്ങളാണ് ഉള്ളത്. സംസ്ഥാന സർക്കാർ സ്‌കൂളുകൾ അടച്ചു പൂട്ടുന്നതോടെ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാകും.
അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയങ്ങളിൽ 77 അധ്യാപകരാണ് സേവനം ചെയ്യുന്നത്. 20 വർഷത്തിലധികമായി അധ്യാപക ജോലി ചെയ്‌തുവരുന്നവരാണ് അധികവും. കാൽനടയായി കുന്നും മലകളും താണ്ടി ആദിവാസി കുടികളിലെ വിദ്യാലയങ്ങളില്‍ എത്തി അറിവ് പകർന്നു നൽകുന്നവരാണ് ഇവർ.
നിലവിലുള്ള അധ്യാപകർക്ക് പുനർനിയമനം നൽകാതെയാണ് വിദ്യാലയങ്ങൾ അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ അധ്യാപകരും ആശങ്കയിലാണ്. അവികസിത മേഖലകളിലെയും ആദിവാസി കുടികളിലെയും വിദ്യാർഥികളുടെ ഭാവിയെ ഇരുളിലാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നാണ് പൊതുപ്രവർത്തകരുടെ അഭിപ്രായം.
അതേസമയം ഇടമലക്കുടിയിലെ നാല് സ്‌കൂളുകളും, കുറത്തിക്കുടിയിലെ മൂന്ന് സ്‌കൂളുകളും നിലനിർത്താൻ തീരുമാനിച്ചിട്ടുള്ളതായും പറയപ്പെടുന്നു. ഇതിനുള്ള ഉത്തരവ് ഇതുവരെയും വരാത്തതിനാൽ കുട്ടികളുടെ കാര്യത്തിൽ ആശങ്കയോടെ മുന്നോട്ടു പോവുകയാണ് ആദിവാസി കുടികളിലെ മാതാപിതാക്കൾ.