ഇടുക്കി: വിലയിടിവും ഉത്പാദന കുറവും മൂലം നട്ടം തിരിയുന്ന ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പുതു വഴി. വിപണി സാധ്യതയും ചെലവ് കുറഞ്ഞതുമായി പല കൃഷികളും ഇതിനോടകം ഇടുക്കിയിലെത്തി കഴിഞ്ഞു. അതിലൊന്നാണ് റംബുട്ടാന്‍.
വീട്ടു മുറ്റത്ത് ഒന്നോ രണ്ടോ റംബുട്ടാന്‍ നട്ടു വളര്‍ത്തുന്നവര്‍ ഇടുക്കിയിലുണ്ടെങ്കിലും ഏക്കറ് കണക്കിന് സ്ഥലത്ത് കൃഷി ഇറക്കിയിരിക്കുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ റംബുട്ടാന്‍റെ വിപണിസാധ്യത കണ്ടെത്തി കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടിയില്‍ മൂന്നേക്കറോളം റബര്‍ തോട്ടം വെട്ടി നീക്കി റംബുട്ടാന്‍ കൃഷി ഇറക്കിയിരിക്കുകയാണ് തൊടുപുഴ നാഗപ്പുഴ സ്വദേശിയായ ബാബു ജോസ്. റബറിന് വിലയിടിഞ്ഞ് ടാപ്പിങ്ങിനു പോലും പണം നൽകാൻ സാധികാത്ത സാഹചര്യത്തിലാണ് മറ്റൊരു കൃഷിയിലേയ്ക്ക് തിരിയാന്‍ ബാബു ജോസ് തീരുമാനിച്ചത്.
പിന്നീട് റംബുട്ടാന്‍ കൃഷി ആരംഭിക്കുകയായിരുന്നു. തൈ വച്ച് മൂന്ന് വര്‍ഷം പിന്നിട്ടതോടെ വിളവും ലഭിച്ച് തുടങ്ങി. വിപണിയില്‍ മികച്ച വില ലഭിക്കുന്നതും പ്രതീക്ഷയാണെന്ന് ബാബു പറയുന്നു. മറ്റു കൃഷിയെ അപേക്ഷിച്ച് റംബുട്ടാന്‍ കൃഷിക്ക് പരിപാലന ചെലവ് കുറവാണ്. റംബുട്ടാനൊപ്പം അവക്കാടോ, കിലോ പേരക്ക, ഞാവല്‍ തുടങ്ങിയ ഫല വൃക്ഷങ്ങളും ബാബു ജോസ് നട്ടു പരിപാലിക്കുന്നുണ്ട്. ഫല വൃക്ഷങ്ങളുടെ കൃഷിയില്‍ വിനോദ സഞ്ചാരത്തിന്‍റെ സാധ്യത കൂടി പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം.