ഇടുക്കി: കൊവിഡ് രോഗം സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മൂന്നാറില്‍ 1000ത്തിലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടമായി. മൂന്നാറിലെത്തിയ ബ്രീട്ടീഷ് പൗരന് കൊവിഡ് സ്ഥിരീകരിക്കുകയും റിസോര്‍ട്ടുകളും കോട്ടേജുകളും കച്ചടവട സ്ഥാപനങ്ങളും കൂട്ടത്തോടെ അടച്ചു പൂട്ടുകയും ചെയ്‌തതോടെയാണ് തൊഴിലാളികള്‍ക്ക് വരുമാന മാര്‍ഗം അടഞ്ഞത്. പ്രളയ മാന്ദ്യത്തില്‍ നിന്നും കരകയറി വന്നിരുന്ന മൂന്നാറിന് ഇരുട്ടടിയാകുകയാണ് കൊവിഡ് രോഗ ഭീതി.
ആയിരക്കണക്കിന് ആളുകളാണ് വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ഉപജീവനം നടത്തിയിരുന്നത്. മധ്യവേനല്‍ അവധി മുന്നില്‍ കണ്ട് വായ്പയെടുത്താണ് മിക്ക ആളുകളും കച്ചവട സാധനങ്ങൾ കടകളില്‍ സാധനങ്ങള്‍ നിറച്ചിരുന്നു. കച്ചവടം മുടങ്ങിയതോടെ വായ്‌പ തുക എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. മൂന്നാറിലേയും പരിസരപ്രദേശങ്ങളിലേയും ഓട്ടോ- ടാക്‌സി തൊഴിലാളികളും ട്രക്കിംഗ് ജീപ്പുടമകളും പ്രതിസന്ധിയിലാണ്. മൂന്നാറിലെ റിസോര്‍ട്ടുകളെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന അലക്കു കേന്ദ്രങ്ങളും റെഡി ഫോട്ടോഗ്രാഫര്‍മാരും ആശങ്കയിലാണ്. കൊവിഡ് ഭീതി ഒഴിഞ്ഞാലും മൂന്നാറിലേക്ക് സന്ദര്‍ശകർ എത്തണമെങ്കില്‍ മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ജൂണില്‍ കാലവര്‍ഷം കൂടി ആരംഭിക്കുന്നതോടെ മൂന്നാറിന്‍റെ ടൂറിസം മേഖല പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണ്.