കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിചേർത്തു. മൂന്നാം പ്രതിയാക്കിയുള്ള റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായ രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലീസിന്റെ നടപടി. കേസ് രേഖകളിൽ മൂന്നാം പ്രതിയാക്കിയാണ് പൂജാരയെ ഉൾപ്പെടുത്തിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത രണ്ടു പേരെ നേരത്തെ തന്നെ പ്രതിചേർത്തിരുന്നു. രവി പൂജാര ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടി ലീന മരിയ പോളിനെ വിളിച്ചത് രവി പൂജാരി തന്നെയാണെന്നും കണ്ടെത്തിയിരുന്നു. ഫോൺ വിളികളുടെ ശബ്ദരേഖകൾ കേരള പൊലീസ്, കർണാടക പൊലീസിന് കൈമാറി.
രവി പൂജാരിയുടെ ഇന്‍റർനെറ്റ് കോളുകൾ കേന്ദ്രീകരിച്ച് കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. സെനഗലിൽ പിടിയിലായ രവി പൂജാരിയെ അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കർണാടക പൊലീസിന്റെയും മുംബൈ പൊലീസിന്റെയും നടപടികൾക്കു ശേഷം ഇയാളെ കൊച്ചി പൊലീസിന് കൈമാറും.