എറണാകുളം : കൊച്ചിയിൽ നിന്നും യുവാവിനെ ഗോവയിലെത്തിച്ച് (Goa) കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഗോവയിലെത്തിച്ച് കൊച്ചി പൊലീസ് തെളിവെടുപ്പ് (Evidence collection by police) നടത്തി. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയീസിനെ (Jeff john louis murder) ഉത്തര ഗോവയിലെ വാഗതോർ ഗ്രാമത്തിൽ വച്ച് കൊലപ്പെടുത്തിയതായി പ്രതികൾ സമ്മതിച്ചു. മൃതദേഹം മലയ്ക്ക് മുകളിൽ ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകി.
ഈ കേസിലെ പ്രതികളും കോട്ടയം സ്വദേശികളുമായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്‌ണു എന്നിവരുമായി കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഗോവയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഒരു ദിവസം കൂടി ഗോവയിൽ പ്രതികളുമായി പൊലീസ് അന്വേഷണം തുടരും. അതേസമയം 2021 നവംബറിൽ ഒരു അജ്ഞാത മൃതദേഹം മലമുകളിൽ നിന്ന് ലഭിച്ചതായി ഗോവ പൊലീസിൽ നിന്നും കൊച്ചി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു (16.09.2023) പ്രതികളെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്‌ത പ്രതികളെ പൊലീസിന്‍റെ അപേക്ഷ പരിഗണിച്ച് പതിമൂന്ന് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടുകയായിരുന്നു. 2021ല്‍ കൊച്ചിയില്‍ നിന്ന് കാണാതായ ജെഫ് ജോണിനെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് എംബിഎ ബിരുദധാരിയും ഇരുപത്തിയേഴുകാരനുമായ യുവാവ് കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്.
സുഹൃത്തുക്കൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പ്രതികളെ കസ്‌റ്റഡിയിൽ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയീസിന്‍റെ തീരോധാനവുമായി ബന്ധപ്പെട്ട് അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്‌ണു എന്നിവരെ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
പ്രതികളിലൊരാളായ വിഷ്‌ണുവിനെ തുടർച്ചയായി ചോദ്യം ചെയ്‌തതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 2021 നവംബറിലാണ് ജെഫ് ജോണ്‍ ലൂയിസിനെ കാണാതായത്. പ്രതികൾ ജെഫ് ജോണുമായി അടുപ്പമുള്ളവരായിരുന്നു.
ഇതില്‍ അനില്‍ ചാക്കോയെ മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ജെഫ് ജോണ്‍ ശ്രമിച്ചു എന്ന വിരോധത്തെ തുടര്‍ന്ന് അനിലും സ്‌റ്റെഫിനും വിഷ്‌ണുവും ചേര്‍ന്ന് ആസൂത്രണം ചെയ്‌ത് കൊലനടത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ജെഫ് ജോണുമായുള്ള സാമ്പത്തിക ഇടപാടുകളും പ്രതികളുമായുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായതായി പൊലീസ് പറഞ്ഞു. മുൻകൂട്ടി ആസുത്രണം ചെയ്‌ത് ജെഫ് ജോണിനെ ഗോവയിലെത്തിക്കുകയും ഒരുമിച്ച് ലഹരി ഉപയോഗിച്ച ശേഷം തലക്കടിച്ച് കൊലപെടുത്തുകയുമായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
കേസിൽ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ അറസ്‌റ്റിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഒന്നാം പ്രതി അനിലിനെതിരെ കാപ്പ ചുമത്തിയിരുന്നു. രണ്ടാം പ്രതി സ്‌റ്റെഫിന്‍ മയക്കുമരുന്നുകേസിലും വധശ്രമക്കേസിലും പ്രതിയാണ്.
ഡെപ്യൂട്ടി കമ്മിഷണര്‍ എസ് ശശിധരന് ലഭിച്ച രഹസ്യ വിവരവും തുടര്‍ന്ന് ഫോണ്‍ രേഖകള്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് രണ്ടുവര്‍ഷം മുമ്പ് നടന്ന കൊലപതാക കേസിൽ വഴിത്തിരിവായത്.