എറണാകുളം: ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി എം.എ. യൂസഫലി അബുദബിയിലേക്ക് മടങ്ങി. കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും പോയത്. അബുദബി രാജകുടുംബമാണ് ഇവർക്ക് വേണ്ടി പ്രത്യേക വിമാനം അയച്ചത്. യൂസഫലിയുടെ തുടർ ചികിത്സ വിദേശത്തായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം ഇന്നലെ അപകടത്തിൽപ്പെട്ട ലുലു ഗ്രൂപ്പിന്‍റെ ഹെലിക്കോപ്റ്റർ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. കൊച്ചി പനങ്ങാട് ചതുപ്പിൽ ഇടിച്ചിറങ്ങിയ ഹെലിക്കോപ്റ്റർ ക്രെയിൻ ഉപയോഗിച്ച് ട്രെയിലറില്‍ കയറ്റിയാണ് റോഡ് മാർഗ്ഗം നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലിക്കോപ്റ്റർ നീക്കിയത്. കോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണ് ഉയർത്തിയത്. ഹെലിക്കോപ്റ്ററിന്‍റെ ഫാനുകൾ അഴിച്ചു മാറ്റി ക്രെയിൻ ഉപയോഗിച്ച് ചതുപ്പിൽ നിന്ന് ഉയർത്തി ട്രെയിലറിലേക്ക് കയറ്റി.
അപകട കാരണം സ്‌ഥിരീകരിക്കാൻ എവിയേഷൻ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വ്യവസായി എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലിക്കോപ്റ്റർ എഞ്ചിൻ തകരാർ മൂലം ചതുപ്പില്‍ ഇടിച്ചിറക്കിയത്. തലനാരിഴയ്ക്കാണ് പൈലറ്റുമാർ ഉൾപ്പടെ അഞ്ച് പേരും രക്ഷപ്പെട്ടത്.