എറണാകുളം: കോതമംഗലം - തട്ടേക്കാട് മേഖലയിൽ വനാതിർത്തിയിലുള്ള ജനവാസകേന്ദ്രങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. തട്ടേക്കാട് - പുന്നേക്കാട് - ചേലമല മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ വെള്ളംകെട്ട്ചാൽ, കൂരികുളം, ഓടപ്പനാൽ, കൈതക്കണ്ടം എന്നീ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചിരിക്കുകയാണ്.
തുണ്ടം വനമേഖലയിൽ നിന്ന് കൂട്ടിക്കൽ വഴി പെരിയാർ വട്ടം കടന്നാണ് കാട്ടാനകൾ എത്തുന്നത്. ഒരു മാസം മുമ്പ് വരെ കാട്ടാനകൾ പ്രവേശിക്കാത്ത മേഖലകളായിരുന്നു ഈ പ്രദേശങ്ങൾ. ഇപ്പോൾ ആനകൾ സ്ഥിരമായി ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പുന്നേക്കാട് - തട്ടേക്കാട് റോഡിലും ആനകൾ തമ്പടിക്കുന്നത് പതിവായതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ ഭീതിയിലാണ്.
പ്രദേശവാസികളുടെ പരാതികളെ തുടർന്ന് പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി ആന്‍റണി ജോണി എംഎൽഎയുടെയും കോതമംഗലം ഡി എഫ് ഒ എസ് ഉണ്ണികൃഷ്‌ണന്‍റെയും നേതൃത്വത്തിലുള്ള സംഘം പ്രശ്‌ന ബാധിത മേഖലയിലെത്തി. പ്രദേശവാസികൾ പ്രശ്നങ്ങൾ എംഎൽഎയുടെയും വനംവകുപ്പ് അധികൃതരുടെയും മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് ഡി എഫ് ഒ ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങൾ ബോട്ടിൽ സഞ്ചരിച്ച് നേരിൽ കണ്ടു. വെള്ളപ്പൊക്കത്തെ തുടർന്ന് പുഴയുടെ ഓരങ്ങളിൽ അടഞ്ഞു കിടന്നിരുന്ന ചെളി ഇല്ലാതാവുകയും പകരം മണൽ അടിയുകയും ചെയ്‌തതാണ് ആനകൾ പുഴ മുറിച്ചുകടക്കാൻ കാരണമാകുന്നതെന്ന് കരുതപ്പെടുന്നത്. ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിൽ ഉള്ള ആനകളെ വനത്തിലേക്ക് തുരത്തി ആവശ്യമുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വേലി നിർമ്മിക്കാനും രാത്രികാലങ്ങളിൽ പട്രോളിങ് ഏർപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു