എറണാകുളം: നഗരസഭാ ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് കോതമംഗലം നഗരസഭാ ഓഫീസില്‍ നടന്ന വിജിലൻസ് റെയ്‌ഡ്. റെയ്‌ഡില്‍ നിരവധി രേഖകൾ പിടിച്ചെടുത്തു. ഡിവൈഎസ്‌പി വർഗീസിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നെത്തിയ വിജിലൻസ് സംഘം നഗരസഭയുടെ പൊതുമരാമത്ത് സെക്ഷനിലാണ് പരിശോധന നടത്തിയത്. നഗരത്തിലെ ചെറിയ പള്ളി താഴത്ത് ദേശീയ പാതയോരത്ത് നിർമ്മിച്ചിട്ടുള്ള നവരത്ന ബിൽഡിങിലെ മുറികൾക്ക് നമ്പർ നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട പരാതിയിലാണ് ഇന്ന് ഉച്ചയോടെ വിജിലൻസ് റെയ്‌ഡ് നടത്തിയത്. നവരത്ന ബിൽഡിങിന്‍റെ ഉടമസ്ഥർ നൽകിയ പരാതിയിലാണ് റെയ്ഡ്.
നാല് നിലകളുള്ള കെട്ടിടത്തിന്‍റെ താഴത്തെ മൂന്ന് നിലകൾക്കും മുനിസിപ്പാലിറ്റി നമ്പർ നൽകി. എന്നാൽ നാലാം നിലയിൽ പണിത മുറികൾക്ക് നമ്പർ നല്‍കാൻ മുനിസിപ്പാലിറ്റി ജീവനക്കാരി പത്ത് ലക്ഷം രൂപ ചോദിച്ചതായി പരാതിക്കാരൻ പറയുന്നു. ഇതേ തുടർന്ന് മുറി ഉടമകൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
നഗരസഭ കാര്യാലയത്തിൽ എത്തിയ സംഘം കെട്ടിടത്തിന്റെ മുഴുവൻ രേഖകളും പരിശോധിച്ചു. ഒപ്പം പരാതിക്കാരന്‍റെ കെട്ടിടത്തിലും പരിശോധന നടത്തി. മുനിസിപ്പാലിറ്റിയുടെ മാനദണ്ഡം പാലിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും അളവിൽ മാറ്റമുണ്ടെങ്കിൽ പരിഹരിക്കാമെന്നും നഗരസഭ അധികൃതരോട് പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ലക്ഷം രൂപ നൽകിയാൽ ശരിയാക്കിത്തരാമെന്ന് ജീവനക്കാരി പറഞ്ഞതായി കെട്ടിട ഉടമസ്ഥര്‍ ആരോപിച്ചു.