എറണാകുളം: വാഗമൺ ലഹരി പാർട്ടി കേസിലെ ഒൻപതാം പ്രതി നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെന്നും ഇത് മൂലം പൊലീസ് ഓഫീസർക്കുണ്ടായ സംശയം കാരണമാണ് പ്രതിയാക്കിയതെന്നുമാണ് ബ്രിസ്റ്റിയുടെ വാദം. കോഴിക്കോട് സ്വദേശിയുമായി തന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും ജനുവരിയിൽ ചടങ്ങുകൾ തുടങ്ങാനിരിക്കുകയാണെന്നും ബ്രിസ്റ്റി വാദിച്ചു. പഠനത്തിന്‍റെ ഭാഗമായി പ്രോജക്ട് സമർപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ബ്രിസ്റ്റി കോടതിയിൽ ആവശ്യപ്പെട്ടത്.
ബി.ടെക് വിദ്യാർഥിനിയായ താൻ കൂട്ടുകാരോടൊപ്പം ഡിസംബർ 19ന് വാഗമണിലേക്ക് വിനോദ യാത്രയ്ക്കാണ് പോയത്. ക്ലിഫ് ഇൻ റിസോർട്ടിലാണ് താമസിച്ചത്. ഡിജെ പാർട്ടി നടക്കുന്നതിനെക്കുറിച്ചോ അവിടെ താമസിച്ച മറ്റുള്ളവരെക്കുറിച്ചോ അറിയുമായിരുന്നില്ല. തങ്ങൾ താമസിച്ച കെട്ടിടത്തിൽനിന്ന് 6.45 ഗ്രാം കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തതെന്നും ബ്രിസ്റ്റി കോടതിയെ അറിയിച്ചു.
സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും. പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ലഹരി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വാഗമണിലെ റിസോർട്ടിൽ ഒത്തു കൂടിയതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ഡിജെ പാർട്ടിക്കായി ബ്രിസ്റ്റി അടക്കമുള്ളവർ ലഹരി ഉത്പന്നങ്ങളുമായി ഒത്തുചേർന്നുവെന്നാണ് കേസ്. വർഷങ്ങളായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകളാണ് നടിയും മോഡലുമായ ബ്രിസ്റ്റി. ആറാം പ്രതി ഷൗക്കത്തിന്‍റെ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചു.