എറണാകുളം: ദേശീയപാതയില്‍ വൈറ്റില- കുണ്ടന്നൂർ ഭാഗത്തെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മരട് ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത മധ്യമേഖല സൂപ്രണ്ടിങ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മേൽപാലം പണിയുമ്പോഴും ഇരുഭാഗത്തുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
മതിയായ സൗകര്യങ്ങൾ ഒരുക്കാതെ മേൽപാലം നിർമാണം ആരംഭിച്ചതാണ് കുണ്ടന്നൂരിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. ആംബുലൻസുകളടക്കം കുരുക്കിൽപ്പെടുന്നത് സ്ഥിതി കൂടതൽ സങ്കീർണമാക്കുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മരട് ജനകീയ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു. പൗരവേദി ജില്ലാ പ്രസിഡന്റ് സിബി സേവ്യർ അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ സുനില സിബി, കൺവീനർ ആന്റണി ആശാൻപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. വൈറ്റില -കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാവുന്നത് വരെ അരൂർ ടോൾ ഒഴിവാക്കണമെന്നും ജനകീയ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.