കൊച്ചി: ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം.
കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.
എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.
സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നു. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം.