ത്യശൂർ: കൊച്ചി മരട് സ്വദേശിയായ പതിനേഴു വയസുകാരിയെ കൊന്ന് കാട്ടിൽ തള്ളി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് സഫറിനെ (26) അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹത്തിനായി മലക്കപ്പാറ കാട്ടിൽ തിരച്ചിൽ തുടരുകയാണ്. സഫർ സഞ്ചരിച്ച കാർ മലക്കപ്പാറയിൽ കണ്ടെത്തി. പ്ലസ്‌ടു വിദ്യാർഥിനിയായ ഈവയാണ് കൊല്ലപ്പെട്ടത്. സൗഹൃദം തുടരാൻ പെൺകുട്ടി വിസമ്മതിച്ചു എന്നതാണ് കൊലയ്‌ക്ക് കാരണമെന്നാണ് പ്രഥമിക വിവരം. മലക്കപ്പാറയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.
ഈവയെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി പോയ കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ തമിഴ്‌നാട്ടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ യുവതിയുണ്ടായിരുന്നില്ല. കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. തുടർന്ന് സഫറിനെ ചോദ്യം ചെയ്‌തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. വന്യ മൃഗങ്ങളുള്ള മലക്കപ്പാറ വനത്തിൽ തിരച്ചിൽ ദുഷ്‌കരമാണ്. തമിഴ്‌നാട്-കേരള അതിർത്തി പ്രദേശമായതിനാൽ കേരള പൊലീസും തമിഴ്‌നാട് പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്.