കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമര്‍ശനങ്ങളാവര്‍ത്തിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികര്‍ യോഗം ചേര്‍ന്നു. ആലഞ്ചേരിയിൽ നിന്ന് ഭരണചുമതല എടുത്തുമാറ്റണമെന്നും സഹായമെത്രാന്‍മാരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. കർദിനാളിന് എതിരെയുള്ള പ്രതിഷേധം പ്രമേയത്തിലൂടെ വത്തിക്കാനെ അറിയിക്കുമെന്നും പ്രതികാര നടപടി തുടർന്നാൽ പ്രത്യക്ഷ സമരത്തിന് തയ്യാറാകുമെന്നും കൊച്ചിയില്‍ ചേര്‍ന്ന വൈദിക സമിതി യോഗം വ്യക്തമാക്കി.
കർദിനാള്‍ ജോർജ് ആലഞ്ചേരിക്കെതിരായ വിയോജിപ്പ് പരസ്യമായി പ്രകടമാക്കിയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഒരിക്കല്‍ കൂടി കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ആലഞ്ചേരിയെ ചുമതലകളിലേക്ക് തിരികെ എടുത്തതിലും സഹായ മെത്രാന്‍മാരുടെ ചുമതല റദ്ധാക്കിയതിലും രൂക്ഷ വിമര്‍ശനമാണ് വൈദികര്‍ സഭാ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. കര്‍ദിനാളിനെ അംഗീകരിക്കാനാവില്ലെന്നും സഭയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പുതിയ ബിഷപ്പിനെ സ്വതന്ത്ര ചുമതലകളോടെ നിയോഗിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.
ഭൂമി വിവാദത്തില്‍ നടപടിയാവാത്തതിനാല്‍ ജോസഫ് ഇഞ്ചോടി കമ്മീഷൻ റിപ്പോർട്ടും കെപിഎംജി റിപ്പോർട്ടും പരസ്യപെടുത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. പ്രതികാര നടപടികളുടെ ഭാഗമായി വൈദികരെയും വിശ്വാസികളെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ തെരുവിലിറങ്ങും. അതിരൂപയിലെ വിമതരല്ല തങ്ങളെന്നും വിശ്വാസികളുടെയും അല്‍മായരുടേയുമടക്കം വലിയ പിന്തുണയാണ് തങ്ങള്‍ക്കുള്ളതെന്നും വൈദികര്‍ വ്യക്തമാക്കി. സഭയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി സിനഡ് ഇടപെടണമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വത്തിക്കാനും സഭാ നേതൃത്വത്തിനും യോഗത്തിന്റെ പ്രമേയം കൈമാറുമെന്നും വൈദികര്‍ പറഞ്ഞു.