എറണാകുളം: ജനസംരക്ഷണ സമിതിയുടെ നിയമപോരാട്ടത്തെ തുടർന്ന് ബ്ലാവന പാലം പണിയാൻ ഒരുമാസത്തിനകം നടപടികൾ ആരംഭിക്കണമെന്ന് ഹൈക്കോടതി. എറണാകുളം ജില്ലയിലെ പിന്നോക്ക പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാർഡ് -കല്ലേലിമേട്, കുഞ്ചിപ്പാറ, തലവെച്ചു പാറ, വാര്യം, തേരാ തുടങ്ങിയ ആദിവാസി മേഖലകളിലേക്കുള്ള ഏക സഞ്ചാര മാർഗമായ ബ്ലാവനയിൽ പാലം നിർമിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദേശം നൽകി. ഈ പ്രദേശത്തേക്കുള്ള ഏക സഞ്ചാര മാർഗമായ ബ്ലാവന കടത്തിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജന സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തേര ആദിവാസി കുടി കാണിക്കാരൻ ചുങ്കാൻ തായപ്പൻ, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാര്യം കാണിക്കാരൻ പൊന്നുസ്വാമി വലിയ അലങ്കാരൻ, ജന സംരക്ഷണ സമിതി പ്രവർത്തകരായ സിജു മോൻ, ഫ്രാൻസിസ് മറ്റത്തിൽ, ജോർജ്ജുകുട്ടി കൂനത്താൻ എന്നിവരാണ് ഈ കേസിൽ കക്ഷി ചേർന്നത്.
2016 ജൂലൈ മാസത്തിൽ ആരംഭിച്ച നിയമപോരാട്ടം 2020 നവംബറിൽ അവസാനിക്കുമ്പോൾ പ്രദേശവാസികൾക്കും ജന സംരക്ഷണ സമിതിക്കും ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഒന്നായി ഈ വിധി മാറുന്നു. വിധി നടപ്പാകുന്നതോടെ കല്ലേലി മേട്, കുഞ്ചിപ്പാറ, തലവെച്ച പാറ, വാര്യം, തേര, മീൻ കുളം, മാപ്പിള പാറ, ചേമ്പുംകണ്ടം, പെട്ടി വര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ദുരിത ജീവിതത്തിന് അവസാനമാകും.