എറണാകുളം: സിറോ മലബാർ സഭ അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സിനഡ് വേദിയിലേക്ക് പ്രാർത്ഥനാ റാലി നടത്തി. അൽമായ മുന്നേറ്റത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു റാലി നടന്നത്. സിനഡ് ഉപരോധമുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ വിശ്വാസികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. പ്രാർത്ഥനാ റാലിയിൽ 5000ൽ അധികം വിശ്വാസികൾ പങ്കെടുത്തതായി അൽമായ മുന്നേറ്റം അറിയിച്ചു.
അതിരൂപത സഹായമെത്രാന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് പ്രതിഷേധപ്രകടനവും കുടിൽ കെട്ടി സമരവും നടത്താനുള്ള നീക്കം അൽമായർ ഉപേക്ഷിച്ചത്.
എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അൽമായ മുന്നേറ്റത്തിന്റെ തീരുമാനം. വത്തിക്കാന്റെ വ്യക്തമായ നിർദേശങ്ങൾ രണ്ടു തവണയായി സിനഡിന് നൽകി കഴിഞ്ഞുവെന്നും എന്നാൽ അതനുസരിച്ച് ചർച്ച മുന്നോട്ട് പോകുന്നില്ലെന്നുമാണ് അൽമായരുടെ ആരോപണം. അതിനാൽ സിനഡിന്റെ തീരുമാനം എന്ത് തന്നെ ആയാലും അത് എറണാകുളം അതിരൂപതക്ക് അനുകൂലമല്ലെങ്കിൽ വിശ്വാസികളും വൈദികരും ഇത് അംഗീകരിക്കില്ലന്നാണ് അൽമായ മുന്നേറ്റത്തിന്റെ നിലപാട്. അതിരൂപതക്ക് ആവശ്യമായ സംരക്ഷണം തങ്ങൾ തന്നെ നടപ്പിൽ വരുത്തുമെന്ന് പ്രാർത്ഥന റാലിയുടെ സമാപനയോഗത്തിൽ അൽമായ മുന്നേറ്റം നേതാക്കൾ പറഞ്ഞു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി പി ജെറാർദ്, കൺവീനർ അഡ്വ.ബിനു ജോൺ മൂലൻ, ഷൈജു ആന്റണി എന്നിവർ പ്രസംഗിച്ചു. അതേസമയം രണ്ട് ദിവസത്തിനകം സിനഡിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സിറോ മലബാർ സഭയുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.