എറണാകുളം: പീസ് വാലി പ്രവർത്തകർ ദുരിതക്കയത്തിൽ നിന്ന് കുടുംബത്തെ ഏറ്റെടുത്തു. മലയാറ്റൂർ വനമേഖലയിലെ പൊങ്ങൻചുവട് ആദിവാസി ഊരിലെ ദുർബലമായ കുടുംബത്തെയാണ് പീസ് വാലി പ്രവർത്തകർ ഏറ്റെടുത്തത്. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട കുടുംബത്തിന്‍റെ ദുരവസ്ഥ കണ്ടാണ് സംരക്ഷണത്തിന് ഒരുങ്ങി പ്രവർത്തകർ രംഗത്തെത്തിയത്. ജാനകിയും 32കാരി മകൾ രമണിയും നാലു വയസുള്ള ചെറുമകൻ ടിപ്പുവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ജന്മനാ കാഴ്‌ച ശക്തിയില്ലാത്ത ടിപ്പു, പോഷകാഹാരക്കുറവ്, അനീമിയ, സ്കോളിയോസിസ് തുടങ്ങിയ അസുഖ ബാധിതനുമാണ്.
ഈ കുടുംബത്തിന്‍റെ ദുരവസ്ഥ വേങ്ങൂർ ഗ്രാമപഞ്ചായത്ത് അധികൃതരും ബ്ലോക്ക് റിസോർസ് സെന്‍ററിലെ അധ്യാപകരുമാണ് പീസ് വാലിയുടെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർ മീണ ഐ.എഫ്.എസിന്‍റെ അനുമതിയോടെ ഡോക്ടർ, നേഴ്സ്, ആംബുലൻസ് അടക്കമുള്ള സജ്ജീകരണങ്ങളുമായി പീസ് വാലി പ്രവർത്തകർ ഊരിലെത്തി കുടുംബത്തെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയവും ആവശ്യമായ ചികിത്സയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.