എറണാകുളം: പാങ്ങോട് പീഡനക്കേസിൽ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരി സത്യവാങ്‌മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതി ജാമ്യം നൽകിയത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. അതേ സമയം ഏത് സാഹചര്യത്തിലാണ് യുവതി പീഡിപ്പിച്ചെന്ന മൊഴി നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചു.
ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഡിജിപിക്ക് നിർദേശം നൽകി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ വീട്ടിലേക്ക് വിളിച്ചു വരുത്തി പരാതിക്കാരിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കുളത്തൂപുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെകടർക്കെതിരെയായിരുന്നു യുവതി ഗുരുതരമായ ആരോപണമുന്നയിച്ചത്. കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഹോം നേഴ്സായി ജോലി ചെയ്തിരുന്ന സ്ത്രീയായിരുന്നു പരാതിക്കാരി. പരാതിയെ തുടർന്ന് ആരോപണ വിധേയനായ ഹെൽത്ത് ഇൻസ്പെക്‌ടർക്കെതിരെ ആരോഗ്യ വകുപ്പും നടപടിയെടുത്തിരുന്നു.