എറണാകുളം : പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴലിന് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വൻ ഭക്തജനസാന്നിധ്യം. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, നടി പാർവതി ഉൾപ്പടെ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചോറ്റാനിക്കര മകം തൊഴലിനെത്തിയത്. കാമുകൻ വിഗ്നേഷ് ശിവനൊപ്പം മകം തൊഴാനെത്തിയ നയൻതാര മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ചോറ്റാനിക്കര അമ്മയെ കണ്ണുനിറയെ കാണാനായതിൽ എറെ സന്തോഷമുണ്ടെന്ന് നടി പാർവതി പ്രതികരിച്ചു. മകം തൊഴാൻ യാദൃശ്ചികമായാണ് എത്തിയത്. അടുത്ത തവണ എല്ലാം സാധാരണ നിലയിലാകുമെന്ന് ആഗ്രഹിക്കുകയാണെന്നും പാർവതി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങുകൾ മാത്രമായിരുന്നു നടന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയാണ് മകം തൊഴലിന് അവസരമൊരുക്കിയത്. ഒരേ സമയം 700ഓളം ഭക്തർക്കാണ് ദർശനം അനുവദിച്ചത്.
Also Read: ഏതൊക്കെ മലകളില്‍ ആര്‍ക്കൊക്കെ കയറാം ?, മലയേറ്റം അതിക്രമിച്ചുകയറലാകുന്നത് എപ്പോള്‍ ?
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഏഴാം നാളിലാണ് മകം തൊഴൽ ചടങ്ങ് നടക്കുന്നത്. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയത്. ദേവസ്വത്തിന് പുറമെ, പൊലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ക്ഷേത്രത്തിന്‍റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിരുന്നു. സ്ത്രീകളെയും കുടുംബ സമേതം എത്തുന്നവരെയും പ്രത്യേക വഴികളിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്.