എറണാകുളം: മൂവാറ്റുപുഴ വാലിയുടെ ശാഖ കനാലുകൾ മാലിന്യ തോടായി മാറി. രണ്ട് വർഷമായി ശുചീകരണം നടക്കാത്തതിനാലാണ് മാലിന്യം നിറയാൻ കാരണമായത്. സാധാരണ മഴക്കാലം അവസാനിക്കുന്നതോടെ കനാലുകൾ ശുചീകരിക്കാറുളളതാണ്. കനാലുകൾ ശുചീകരിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കനാൽ ശുചീകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തുകളോ ജലസേചനവകുപ്പോ ശ്രദ്ധിക്കുന്നില്ല. ഇതോടെയാണ് കനാലുകൾ മാലിന്യതോടായി മാറിയത്. വേനൽ കാലത്ത് പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ വളരെയേറെ ജനങ്ങൾക്ക് കുടിവെള്ള സൗകര്യം ലഭിക്കുന്നത് ഈ കനാലുകളിലെ വെള്ളം കൊണ്ടാണ്. കനാലുകൾ ശുചീകരിക്കാതായതോടെയാണ് ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും യാത്രക്കാരും കനാലിലേക്ക് മാലിന്യം തള്ളുന്നത് പതിവായി. കനാലുകൾ അടിയന്തരമായി ശുചീകരിക്കുവാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.