കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷേയും ഇതോടൊപ്പം കോടതി പരിഗണിക്കും.
കഴിഞ്ഞ ജനുവരി 12നാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരെ മുനമ്പം തീരത്ത് നിന്ന് വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ഡൽഹി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത കുടിയേറ്റത്തിന് പുറമേ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, എമിഗ്രേഷൻ ആക്ട്, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകളും കൂടി ചുമത്തിയായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2013ലും മുനമ്പത്ത് നിന്ന് 70 പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയിരുന്നതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്‍റെ പേരിലാണെന്നും സംഭവത്തിന് പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു.