എറണാകുളം : നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ആദ്യ പടിയായി ഐ ബി എം സോഫ്റ്റ്‌വെയറുമായി വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി (Meeting held with IBM to develop Kochi as AI hub). ഐ ബി എമ്മിന്‍റെ എ ഐ സാങ്കേതിക വിദ്യയുടെ ഹബ്ബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
അന്താരാഷ്ട്ര എ ഐ ഉച്ചകോടി കൊച്ചിയില്‍ : മുഖ്യമന്ത്രി പിണറായി വിജയനുമായും ദിനേശ് നിർമ്മൽ കൂടിക്കാഴ്‌ച നടത്തി. മെയ് മാസത്തിൽ കൊച്ചിയില്‍ അന്താരാഷ്ട്ര എ ഐ ഉച്ചകോടി (Kochi AI global summit) നടത്തുമെന്ന് മന്ത്രി പി രാജീവ് (Minister of Industries P Rajeev) അറിയിച്ചു. ഐബിഎമ്മിന്‍റെ (IBM) എ ഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച എ ഐ പ്രൊഫഷണലുകള്‍ കൊച്ചിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷകളേറെ : ഇതോടൊപ്പം മികച്ച പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിയെത്തും. പുതിയ ഐ ടി തലമുറയ്ക്കും ഇത് ഏറെ ഗുണകരമാകും. ഐബിഎമ്മിന്‍റെ എ ഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയില്‍ ചിന്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്‍ഫോപാര്‍ക്കിന്‍റെ രണ്ടാം ഘട്ടവും സ്‌മാര്‍ട്ട് സിറ്റിയും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു. ജനറിക് എ ഐ എന്നതിനപ്പുറം ജനറേറ്റീവ് എ ഐ എന്ന ആശയമാണ് കൊച്ചി ഹബ്ബ് മുന്നോട്ടു വയ്ക്കുന്നതെന്ന് രാജീവ് പറഞ്ഞു. ബോയിംഗ് വിമാനക്കമ്പനി പോലുള്ള ആഗോള ഭീമന്മാര്‍ ഐബിഎമ്മിന്‍റെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.
ബോയിംഗിന്‍റെയടക്കം പ്രാതിനിധ്യം എ ഐ ഉച്ചകോടിയില്‍ എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. വ്യവസായ-ഐടി വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണ് എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍, കെ എസ് യു എം, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയ എല്ലാ പങ്കാളികളുടെയും സഹകരണം ഇതിനുണ്ടാകും.
Also read: ആഗോള എഐ ഉച്ചകോടിക്ക് കൊച്ചി ആതിഥ്യമരുളും ; വേദി നഗരത്തെ ഐബിഎം ഹബ്ബാക്കുന്നതിന് മുന്നോടിയായി
രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളും ഈ ഉച്ചകോടിയില്‍ അവതരിപ്പിക്കും. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെ എസ് ഐ ഡി സിക്ക് ആയിരിക്കും. സെമികണ്ടക്‌ടര്‍, ചിപ്പ് ഡിസൈന്‍ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് സാംസങ്ങുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായിട്ടുണ്ട്.