എറണാകുളം: ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി ജനവാസ കേന്ദ്രമായ അയ്യമ്പുഴയിൽ നിന്നും ജനങ്ങളെ കുടിയിറക്കി ഭൂമിയേറ്റെടുക്കലിനെതിരെ വൻ പ്രതിഷേധം. സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തിയ എറണാകുളം സബ് കലക്‌ടറിനെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാർ പ്രതിഷേധമറിയിച്ചു. ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് മഴ പോലും വകവെക്കാതെ ഇരുന്നൂറിലധികം ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം 6.30 മുതൽ ഏഴ് മണി വരെ തിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
ഫെബ്രുവരിയിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ജനങ്ങൾക്ക് പദ്ധതിയെപ്പറ്റിയും ഭൂമി ഏറ്റെടുക്കലിനെപ്പറ്റിയും കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇതിനെതിരെ അയ്യമ്പുഴയിൽ ജനകീയ മുന്നേറ്റ സമിതി രൂപീകരിച്ചിരുന്നു. വികസനത്തിന് എതിരല്ലെന്നും എന്നാൽ ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി വരാൻ പോകുന്ന വ്യവസായങ്ങളിൽ വ്യക്തത വരുത്താതെ ഭൂമി വിട്ടു നൽകാൻ തയാറല്ലെന്നും സമരസമിതി കൺവീനർമാരായ ബിജോയ് ചെറിയാൻ, ജോസ് ചുള്ളി എന്നിവർ അറിയിച്ചു. പദ്ധതിയിൽ വ്യക്തത ലഭിക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.