കൊച്ചി/തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുടമകൾക്ക് ഇടക്കാല നഷ്ടപരിഹാരത്തിന് ജസ്റ്റിസ് എസ്.കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തില്‍ തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന അഞ്ചാമത്തെ സിറ്റിങ്ങിൽ 34 ഫ്ലാറ്റ് ഉടമകൾക്കാണ് ഇടക്കാല നഷ്ടപരിഹാരത്തിനും ശുപാർശ ചെയ്തത്. ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം 141 ആയി.
അതേസമയം, 38 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാര തുക അനുവദിച്ച് സർക്കാർ തീരുമാനമായി. ഫ്ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കും. 25 ലക്ഷം രൂപയാണ് പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് ആദ്യഘട്ട നഷ്ടപരിഹാരമായി അനുവദിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ബാക്കിയുള്ളവര്‍ക്ക് സമര്‍പ്പിച്ച രേഖകള്‍ക്ക് അനുസരിച്ചാണ് നഷ്ടപരിഹാരം ലഭിക്കുക. നേരത്തെ 107 ഫ്ളാറ്റ് ഉടമകൾക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് ഇതേ സമിതി സർക്കാരിന് കൈമാറിയിരുന്നു. 325 ഫ്ളാറ്റുകളിൽ 239 അപേക്ഷകളാണ് ഇതുവരെ സമിതിക്കു മുൻപിൽ ലഭിച്ചത്.
അതേസമയം നിയമം ലംഘിച്ച് മരടിലെ ഫ്ളാറ്റുകൾ നിർമിച്ച കേസിൽ മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. അംഗങ്ങളോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. പഴയ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് നിയമം ലംഘിച്ചുള്ള നിർമണങ്ങൾക്ക് അനുമതികൾ നൽകിയത്. കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. അനുമതി നൽകിയ കാലത്തെ മിനുട്‌സ് ഉൾപ്പെടെ തിരുത്തിയെന്നും ആരോപണമുണ്ട്. ഇതു കൂടി കണക്കിലെടുത്താകും ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്.