കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതി ക്രമക്കേടിനെതിരെ സിബിഐ കേസെടുത്ത നടപടി ചോദ്യം ചെയ്ത് ലൈഫ് മിഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് ഹർജി സമർപ്പിച്ചത്. ഹർജി വ്യാഴാഴ്‌ച കോടതി പരിഗണിക്കും.
![life mission files petition against cbi action ലൈഫ് മിഷൻ ഹർജി സിബിഐ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി life mission files petition against cbi](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-life-hc-script-7206475_30092020164240_3009f_1601464360_635.jpg)
ഫെറ നിയമങ്ങളുടെ ലംഘനം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരിൽ സർക്കാരോ സർക്കാർ ഏജൻസികളോ പെടില്ല. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സിഎജി ഓഡിറ്റിന് വിധേയമായ സർക്കാർ ഏജൻസികൾക്ക് വിദേശ ഫണ്ട് വാങ്ങുന്നതിൽ വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനിൽ അക്കര എം.എൽ.എയുടെ പരാതിയിൽ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പല കേസുകളും അന്വേഷിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് താൽപര്യം കാണിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഫ്ലാറ്റ് നിർമ്മാണത്തിന് ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലാണ് കരാർ. പദ്ധതിയുടെ നിർമാണം ഏറ്റെടുക്കുന്ന കരാറുകാരുമായി സർക്കാരിനോ ലൈഫ് മിഷനോ നേരിട്ട് ബന്ധമുണ്ടാവില്ലെന്ന് കരാറിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് ലൈഫ് മിഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.