എറണാകുളം: എം പദ്‌മകുമാറിന്‍റെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആത്മീയ രാജൻ (Athmeeya Rajan). ജോസഫിലെ 'പൂമുത്തോളെ...' എന്ന ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഒരുപക്ഷേ ഗാനം ഓർക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നതും ആത്മീയയുടെ മുഖമായിരിക്കും. കാരണം ആ ഗാനത്തിന്‍റെ വശ്യമായ സംഗീതത്തോടൊപ്പം ആത്മീയയുടെ മുഖവും പ്രേക്ഷകന്‍റെ ഉള്ളിൽ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.
സിനിമ കരിയറിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം 'ജോസഫ്' ആണെങ്കിലും തന്‍റെ ആദ്യ ചിത്രം ഇതല്ലെന്ന് വ്യക്തമാക്കുകയാണ് ആത്മീയ (Joseph is Not First Film Says Athmeeya Rajan). പലരും 'ജോസഫ്' ആണ് തന്‍റെ ആദ്യ ചിത്രമെന്ന് കരുതുന്നുണ്ടെങ്കിലും യഥാർഥത്തിൽ ശിവകാർത്തികേയൻ നായകനായ 'മനം കൊത്തി പറവൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താൻ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നതെന്ന് താരം പറയുന്നു. ഏഴിൽ സംവിധാനം ചെയ്‌ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മനം കൊത്തി പറവൈ'.
എന്നാൽ ആദ്യ ചിത്രത്തിനുശേഷം പഠനവും മോഡലിംഗും ആയി ആത്മീയ കുറച്ചു നാൾ സിനിമയിൽ നിന്ന് ഇടവേള എടുത്തു. അതിനുശേഷം ആത്മീയയ്‌ക്ക് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ജോജു ജോർജ് നായകനായി എത്തിയ 'ജോസഫ്'. സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്താൽ വീണ്ടുമൊരു അവസരം ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കടമ്പയാണെന്ന് ആത്മീയ പറയുന്നു (Athmeeya Rajan about her Film Journey).
'മനം കൊത്തി പറവൈ'യിൽ നിന്നും 'ജോസഫി'ലേക്കുള്ള ഗ്യാപ്പ് വളരെ വലുതാണ്. അങ്ങനെ ഒരു ഗ്യാപ്പ് സംഭവിച്ചതും തന്‍റെ സിനിമയിൽ നിന്നുള്ള മാറി നിൽക്കലിന് കാരണമാണെന്ന തിരിച്ചറിവുണ്ട്. പൊതുവെ പതിഞ്ഞ ശബ്‌ദത്തിൽ സംസാരിക്കുന്ന തന്‍റെ വ്യക്തിത്വത്തോട് ചേരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താത്‌പര്യമില്ലെന്നും ആത്മീയ പറയുന്നു. ജോസഫിന് ശേഷം കിട്ടിയ കഥാപാത്രങ്ങൾ ഒക്കെയും ഒരൽപം ചടുലതയോടെ കൂടി സംസാരിക്കുന്ന കഥാപാത്രങ്ങളാണ്.
'അദൃശം' പോലുള്ള ത്രില്ലർ സിനിമകളുടെ ഭാഗമാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഈ ചിത്രത്തിലെ കഥാപാത്രവും വളരെ വൈബ്രന്‍റ് ആയ സ്വഭാവ സവിശേഷതകളുള്ളതാണ്. 'ഷഫീഖിന്‍റെ സന്തോഷ'ത്തിൽ
ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ചത് തന്നിലെ കലാകാരിയെ മലയാള സിനിമയിൽ കൂടുതൽ
വേരുറപ്പിക്കുന്നതിന് കാരണമായെന്നും ആത്മീയ പറഞ്ഞു.
'ഷഫീഖിന്‍റെ സന്തോഷ'ത്തിൽ തന്നെ ക്ഷണിക്കുന്നത് സംവിധായകൻ അനൂപ് ആണ്. അനൂപ് പൊതുവേ പ്രാങ്ക് ഷോകളും ആയി ബന്ധപ്പെട്ട് പ്രശസ്‌തനായ വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആദ്യ ക്ഷണം
ഒരു പ്രാങ്ക് ആയിരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു എന്നും ആത്മീയ പുഞ്ചിരിയോടെ ഓർത്തെടുത്തു.
ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർട്ടിസ്റ്റുകൾ എല്ലാം തന്നെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.
ഇനിയും വ്യത്യസ്‌തമായ അനേകം കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഒരേതരം കഥാപാത്രങ്ങൾ ചെയ്യുന്നതിനോട് താത്‌പര്യമില്ലെന്ന് പറഞ്ഞ താരം തന്നിലെ കലാകാരിയെ വളർത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തേടി വരാൻ കാത്തിരിക്കുകയാണന്നും ഇ ടി വി ഭാരതിനോട് വ്യക്തമാക്കി.