എറണാകുളം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചോറ്റാനിക്കര ക്ഷേത്രത്തിൽ മേളപ്രമാണിയായി നടൻ ജയറാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്‍ ജയറാമിന്‍റെ നേതൃത്വത്തില്‍ പവിഴമല്ലിത്തറ മേളം അരങ്ങേറിയത്. കൊവിഡ് കാലത്തിന് മുന്‍പ് തുടർച്ചയായി നടന്‍ പവിഴമല്ലിത്തറ മേളത്തിന്‍റെ പ്രമാണിയായിരുന്നു. ഇത് ഒന്‍പതാം വര്‍ഷമാണ് മേളത്തിന്‍റെ നായകനാവുന്നത്.
ഇന്ന് (സെപ്‌റ്റംബര്‍ മൂന്ന്) ദുര്‍ഗാഷ്‌ടമി ദിനത്തില്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു മേളം തുടങ്ങിയത്. മേളപ്രമാണിയായ ജയറാമിനൊപ്പം 170 വാദ്യ കലാകാരന്‍മാരാണ് അണിനിരന്നത്. ക്ഷേത്രമതില്‍ക്കെട്ടിനകത്തെ പവിഴമല്ലിത്തറയ്ക്കരികില്‍ മേളം കൊട്ടിക്കയറിയപ്പോൾ ആസ്വാദകരുടെ ആവേശം വാനോളമുയർന്നു. ഇഷ്‌ടതാരം മേളപ്രമാണിയായതും ഭക്തജനങ്ങൾക്ക് ആവേശം പകർന്നു.
പവിഴമല്ലിത്തറ മേളം ആസ്വദിക്കാനായി ജയറാമിന്‍റെ മകള്‍ മാളവികയും ക്ഷേത്രത്തിലെത്തിയിരുന്നു. വർഷങ്ങളായി ചോറ്റാനിക്കര ക്ഷേത്രത്തിൽ മേളപ്രമാണിയാകാൻ കഴിയുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ടെന്ന് ജയറാം പറഞ്ഞു. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി ജയറാമിന്‍റെ അഭാവത്തിൽ ചോറ്റാനിക്കര സത്യൻ നാരായണ മാരാരായിരുന്നു പവിഴമല്ലിത്തറ മേളത്തിൽ പ്രമാണിയായത്.