കൊച്ചി: പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെ കക്ഷി ചേർത്തു. എന്നാല്‍ കക്ഷി ചേരണമെന്ന ചന്ദ്രിക ദിനപത്രത്തിന്റെ ആവശ്യം കോടതി തള്ളി. അതേസമയം മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ഇടപാട് ആരോപണം ഹൈക്കോടതി ശരിവെച്ചു.
പാലാരിവട്ടം പാലം നിർമാണ സമയത്ത് ഇബ്രാഹിംകുഞ്ഞിന്‍റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പത്ത് കോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം പാലം നിർമാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലൂടെ പിൻവലിച്ചിട്ടുള്ളതെന്നും ഇതിൽ അഞ്ച് കോടി രൂപ മുൻ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ കക്ഷി ചേർക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് ഹൈക്കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനോട് നിലപാട് തേടിയിരുന്നു. ഇതനുസരിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കോടതി കക്ഷി ചേർത്തത്.
അതേസമയം പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് അന്വേഷണസംഘം ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ ഭാഗത്തുനിന്നും അനുമതി ലഭിച്ചാല്‍ ലഭിച്ചാൽ കള്ളപ്പണ വിഷയവും അന്വേഷിക്കാൻ തയ്യാറാണെന്നാണ് വിജിലൻസ് നിലപാട്.