എറണാകുളം: കോതമംഗലം താലൂക്കിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ പല്ലാരിമംഗലം, കവളങ്ങാട് പ്രദേശത്ത് കനത്ത കൃഷി നാശം. കവളങ്ങാട് പഞ്ചായത്തിൽ പതിനഞ്ചോളം കർഷകരുടെ രണ്ടായിരത്തോളം വാഴകളാണ് നശിച്ചത്. മുപ്പതോളം റബ്ബറും നശിച്ചു. അടിക്കടി കൃഷി നാശം ഉണ്ടാകുന്നതിനാൽ കർഷകരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ ജാസ്‌മിൻ തോമസ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷുക്കൂർ എം.എ തുടങ്ങിയവർ കൃഷിയിടങ്ങൾ സന്ദർശിച്ചു നാശനഷ്‌ടം വിലയിരുത്തി. പത്തു ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായും, കർഷകർക്ക് അർഹമായ സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കുന്നതാണെന്നും കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു.