കൊച്ചി: മരടിലെ ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ ഒഴിഞ്ഞ് മാറുന്നതായി മരട് നഗരസഭ ചെയർപേഴ്സൺ ടി എച്ച് നദീറ ഇ ടി വി ഭാരതിനോട്. തീരദേശ പരിപാലന നിയമം ലംഘിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി സുപ്രീം കോടതിയിൽ നിന്നുള്ള വിധി വന്നതിനുശേഷം പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും സർക്കാരിൽ നിന്നും അതിനൊരു മറുപടി ഉണ്ടായിട്ടില്ലെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ നദീറ പറയുന്നു.
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്നും, ചെന്നൈ ഐഐടിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ തുടർ നടപടികൾ തീരുമാനിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ദൃശ്യമാധ്യമങ്ങളിലൂടെ വന്ന വാർത്തയിലാണ് നഗരസഭ ഈ കാര്യം അറിയുന്നതെന്നും, സുപ്രീം കോടതി വിധി അംഗീകരിച്ചുകൊണ്ടുതന്നെ നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഇതിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും സർക്കാർ ഇടപെട്ട് പരിഹാരം നിശ്ചയിക്കണമെന്നും ചെയർപേഴ്സൺ ഇ ടി വി ഭാരതിനോട് പറഞ്ഞു.
സർക്കാർ ഒഴിഞ്ഞു മാറുന്ന സാഹചര്യത്തിൽ റിവ്യൂ ഹർജി നൽകുന്നതിൽ നിയമവിദഗ്ധരുമായി ആലോചിച്ച് നഗരസഭ തുടർ നടപടികൾ സ്വീകരിക്കുമെന്നും, ഫ്ളാറ്റുകളിൽ താമസിക്കുന്ന ആളുകളുടെ കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടെങ്കിലും, സുപ്രീംകോടതി വിധി വിധി നടപ്പിലാക്കാൻ നഗരസഭയ്ക്ക് ബാധ്യത ഉള്ളതായും നദീറ പറഞ്ഞു.