എറണാകുളം: വിവാഹ ക്ഷണക്കത്തുകൾ സൂക്ഷിച്ചുവെയ്ക്കുന്നവർ അധികമുണ്ടാവില്ല. എന്നാല്‍ കഴിഞ്ഞ 25 വർഷമായി ലഭിക്കുന്ന വിവാഹ ക്ഷണക്കത്തുകൾ വീട്ടില്‍ സൂക്ഷിച്ചുവെച്ചത് ഇപ്പോൾ ഗുണകരമായി എന്നു വിശ്വസിക്കുന്ന ഒരാളുണ്ട്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ആണ് കൗതുകശേഖരത്തിന്‍റെ ഉടമ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ എല്‍ദോ എബ്രഹാമിന്‍റെ കൈവശം ഇപ്പോഴുള്ളത് 4578 വിവാഹ ക്ഷണക്കത്തുകളാണ്.
വിവാഹ ക്ഷണക്കത്തുകളുടെ ശേഖരം എംഎല്‍എ പുറത്തെടുത്ത് എണ്ണത്തിട്ടപ്പെടുത്തി വിലാസം എഴുതിവെയ്ക്കാൻ ഒരു കാരണമുണ്ട്. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയില്‍ വെച്ച് എൽദോ ഏബ്രഹാം വിവാഹിതനാകുകയാണ്. ആഗി മേരിയാണ് വധു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ പേരെയും വിവാഹത്തിന് ക്ഷണിക്കുന്നുണ്ട്. ഇതോടൊപ്പം ഇതുവരെ എല്‍ദോയെ വിവാഹത്തിന് കത്ത് നല്‍കി ക്ഷണിച്ചവരെയെല്ലാം വിലാസം നോക്കി കത്ത് നല്‍കും. അതിനാണ് സ്വന്തം ശേഖരത്തിലെ കത്തുകൾ പൊടിതട്ടിയെടുത്തത്. വിവിധ തരത്തിലുള്ള ക്ഷണക്കത്തുകളുടെ മനോഹാരിതയാണ് ഇവ സൂക്ഷിച്ചുവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു.