എറണാകുളം: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ബിവറേജസ് വഴിയുള്ള മദ്യവിൽപന ഓൺലൈൻ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് കോടതി വൻ പിഴ ചുമത്തി. മദ്യം ഓൺലൈൻ ആയി വീട്ടിൽ എത്തിക്കാൻ നടപടി ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ആലുവ സ്വദേശി ഹർജി സമർപ്പിച്ചത്. ഈ ഹർജിയിലാണ് ഹർജിക്കാരന് ഹൈക്കോടതി പിഴ ചുമത്തിയത്.
ആലുവ സ്വദേശി ജി. ജ്യോതിഷ് നൽകിയ ഹർജിയാണ് അമ്പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളിയത്. ഹർജിക്കാരൻ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നത്. ദിവസം മൂന്ന് മുതൽ നാല് ലക്ഷം വരെ ഇടപാടുകാർ മദ്യം വാങ്ങാൻ ബിവറേജ് ഔട്ട് ലെറ്റിൽ എത്തുന്നുണ്ടെന്നും ആൾകൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്ര -സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിക്കാൻ ബിവറേജസ് കോർപ്പറേഷന് നിർദേശം നൽകണം എന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. ഇത്തരം ഹർജിക്കാർ പൗര ധർമത്തിന്‍റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നു ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കുറ്റപ്പെടുത്തി.