എറണാകുളം: ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചതായി കളമശേരി മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസറുടെ ശബ്‌ദസന്ദേശം പുറത്ത്. ആറ് മിനിട്ട് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്‌ച കാരണമെന്നാണ് ശബ്ദരേഖയിലുള്ളത്. വെന്‍റിലേറ്റര്‍ ട്യൂബ് മാറി കിടന്നെന്നും ഇത് മരണത്തിലേക്ക് നയിച്ചുവെന്നുമാണ് സന്ദേശത്തിലുള്ളത്. ഹാരിസ് എന്ന രോഗിയുടെ മരണകാരണമാണ് നഴ്‌സിങ് ഓഫിസർ സഹപ്രവർത്തകരോട് പങ്കുവച്ചത്.
ഡോക്‌ടർമാർ സംഭവം പുറം ലോകത്തെ അറിയിക്കാത്തതിനാൽ ജീവനക്കാർ രക്ഷപെട്ടെന്നും നഴ്‌സിങ് ഓഫിസറുടെ ശബ്‌ദസന്ദേശത്തിലുണ്ട്. കേന്ദ്രസംഘം ആശുപത്രി സന്ദർശിക്കുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് അയച്ച രഹസ്യ സന്ദേശമാണ് പുറത്തായത്. സംഭവം പുറത്തായതോടെ ജീവനക്കാരുടെ അശ്രദ്ധയ്‌ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ബന്ധുക്കള്‍. ശബ്‌ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ. കൈ ശൈലജ ഉത്തരവിട്ടു. സംസ്ഥാനത്തെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ സര്‍ക്കാരിന്‍റെ അനാസ്ഥയാണ് സംഭവത്തിലൂടെ പുറത്തു വന്നതെന്നും സംസ്ഥാനത്ത് കൊവിഡ് പരിചരണം പാളിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഹാരിസിൻ്റെ കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകും.