എറണാകുളം:കളമശ്ശേരിയിൽ പതിനേഴുകാരനെ മർദിച്ച സംഘത്തിലെ ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മർദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തതിന് ശേഷം കുട്ടി ബന്ധു വീട്ടിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കളമശ്ശേരി ഗ്ലാസ് ഫാക്‌ടറി കോളനിയിലുള്ള വീട്ടിൽ എത്തിയത്. ഇന്ന് പുലർച്ചയോടെ കുളിമുറിയിൽ കയറി കതകടച്ച കുട്ടിയെ അരമണിക്കൂർ ആയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടി പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു സുഹൃത്തുക്കളടങ്ങുന്ന സംഘം കളമശ്ശേരിയിൽ പതിനേഴുകാരനെ മർദിച്ചത്. ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയായിരുന്നു പൊലീസ് കേസെടുത്തത്. പ്രതികളിൽ ഒരാൾ ഒഴികെയുള്ളവർ പ്രായപൂർത്തിയാകാത്തവരായിരുന്നു. പ്രായപൂർത്തിയായ പ്രതിയെ മാത്രമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം പൊലീസ് മർദിച്ചതിനാലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യമായ കൗൺസിലിംഗ് നൽകിയില്ലെന്നും ഇവർ ആരോപിച്ചു. മൃതദേഹം കളമശ്ശേരി സെന്‍റ് ജോസഫ് ഹോസ്‌പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.