എറണാകുളം: ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും നേതാക്കൾ തമ്മിൽ സമവായമായില്ല. കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. കൃഷ്‌ണദാസ് പക്ഷമാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. വി.മുരളീധരനെയും കെ.സുരേന്ദ്രനെയും പ്രതികൂട്ടിൽ നിർത്തിയായിരുന്നു വിമർശനം. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ പ്രതിനിധി സി.പി.രാധാകൃഷ്‌ണന്‍റെ സാന്നിധ്യത്തിലായിരുന്നു ഭാരവാഹികളുടെ വിമർശനം.
പാർട്ടിയിലെ ഭിന്നത പരിഹരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ പങ്കെടുത്തില്ല. തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത സംഘടന പ്രവർത്തനത്തെ ബാധിച്ചതായി ഭാരവാഹികളിൽ ചിലർ ചൂണ്ടിക്കാട്ടി. ഇത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഔദ്യോഗിക നേതൃത്വത്തെ എതിർക്കുന്നവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം യോഗം ചർച്ച ചെയ്‌തില്ലെന്ന് ഭാരവാഹി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ വിശദീകരിച്ചു. സി.എ.ജിയുടെ കിഫ്ബിയെ കുറിച്ചുള്ള ഗുരുതരമായ കണ്ടെത്തലുകൾ പുറത്ത് വരുന്നത് ഭയന്നാണ് നിയമസഭയിൽ വെക്കുന്നതിന് മുമ്പ് ധനമന്ത്രി റിപ്പോർട്ട് ചോർത്തി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്‌പീക്കറും ഗവർണറും ഈ വിഷയത്തിൽ നിലപാട് അറിയിക്കണം.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ കുറിച്ച് അന്വേഷണം വേണം. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. തദ്ദേശ തെരെഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം നീക്കം പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.