ഇടുക്കി: മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിന്‍റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു. ബസ് അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജില്‍ കയറ്റുന്നതിനിടെയാണ് ഡക്കറിന്‍റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ബസിന്‍റെ ഇന്നത്തെ സര്‍വീസ് നിലച്ചു. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ജീവനക്കാരോട് വിശദീകരണം തേടി.
മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ വരെ വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്താന്‍ എത്തിച്ച ഡബിള്‍ ഡക്കര്‍ ബസിന്‍റെ സര്‍വീസ് ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. സഞ്ചാരികളുടെ മികച്ച പ്രതികരണവുമായി ബസ് സര്‍വീസ് നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ബസിന്‍റെ മുകള്‍ ഡക്കറിന്‍റെ മുന്‍ ഭാഗത്തെ ചില്ല് പൊട്ടിയ നിലയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
അതേസമയം യാത്രയ്ക്കായി നേരത്തെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവര്‍ക്ക് കെഎസ്ആര്‍ടിസി തുക മടക്കി നല്‍കി. ബസിന്‍റെ കേടുപാടുകള്‍ ഇന്ന് പരിഹരിക്കുമെന്നും സംഭവത്തില്‍ ജീവനക്കാരോട് വിശദീകരണം തേടിയതായും ബസുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബസിനുള്ളിലെ അലങ്കാര ലൈറ്റുകള്‍ തെളിച്ച് ബസ് ഓടിക്കരുതെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം ബസ് സര്‍വീസ് നടത്തിയതും വിവാദമായിരുന്നു. വിഷയത്തില്‍ ജീവനക്കാരനെതിരെ താത്‌ക്കാലിക നടപടി സ്വീകരിക്കുകയുമുണ്ടായി. ഇതിന് പിന്നാലെയാണിപ്പോള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും മറ്റൊരു പാളിച്ച സംഭവിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 8നാണ് ഏറെ ആഘോഷപൂര്‍വം വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്‍റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് ബസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.